സൗത്ത് ഏഷ്യ- നോർത്ത് ആഫ്രിക്ക നാവികസേനയുമായുള്ള 18 കോടി രൂപയുടെ കെൽട്രോൺ കയറ്റുമതി കരാർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ നിയോ പവർ എം.ഡി. എ.എസ്.വനേൽക്കറും കെൽട്രോൺ എം.ഡി. ശ്രീകുമാർ നായരും കൈമാറുന്നു
കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കെൽട്രോണിന്റെ രണ്ട് സുപ്രധാന പദ്ധതികളുടെ കരാറുകൾ ഒപ്പിട്ടു.
കളമശ്ശേരി ചക്കോളാസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്.
സൗത്ത് ഏഷ്യ- നോർത്ത് ആഫ്രിക്ക നാവികസേനയുമായുള്ള 18 കോടി രൂപയുടെ പാസീവ് സോണാർ കയറ്റുമതി കരാർ, കോക്കോണിക്സ് ലാപ്ടോപ്പ് നിർമ്മാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിനായുള്ള ഓഹരി കൈമാറ്റം എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളാണ് ചടങ്ങിൽ നടന്നത്.
2025-ൽ കെൽട്രോൺ 300 സോണാർ ഘടകങ്ങൾ നിയോ പവർ വഴി കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ കയറ്റുമതി നടത്തി
സാങ്കേതിക മികവും കൃത്യനിഷ്ഠയും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ആസ്ഥാനമായ ‘മെസേഴ്സ് നിയോ പവർ’ വഴിയുള്ള സൗത്ത് ഏഷ്യ-നോർത്ത് ആഫ്രിക്ക രാജ്യങ്ങളുമായുള്ള കരാർ യാഥാർത്ഥ്യമായത്. കെൽട്രോണിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി ഓർഡറാണിത്.
2019-ൽ കെൽട്രോൺ, കെ എസ് ഐ ഡി സി, യു എസ് ടി ഗ്ലോബൽ എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്സ്. തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതികളിൽ കെൽട്രോണുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ ‘കെ എസ് സ്മാർട്ട്’ കോക്കോണിക്സിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാനാണ് രണ്ടാമത്തെ കരാർ.
നിയോ പവർ എം.ഡി എ.എസ്.വനേൽക്കറും കെൽട്രോൺ എം.ഡി. ശ്രീകുമാർ നായരും സൗത്ത് ഏഷ്യ നോർത്ത് ആഫ്രിക്ക നാവികസേനയുടെ 18 കോടി രൂപയുടെ ഉടമ്പടി കൈമാറി. കോക്കോണിക്സ് ലാപ്ടോപ്പുകളുടെ ഓഹരി കൈമാറ്റ ഉടമ്പടി കെ എസ് സ്മാർട്ട് ഡയറക്ടർ രോഹൻ രാമസ്വാമി കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരിൽ നിന്നും ഏറ്റുവാങ്ങി.

