ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് കേരളത്തിൽ ഹോട്ടലുകൾ അടച്ചിടും
കൊച്ചി: പാചകവാതക വിലവർധനവിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. കടയടപ്പിന് മുന്നോടിയായി ജില്ലാതലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പറഞ്ഞു.തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത്വ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയത്. 19 കി ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. രാജ്യത്ത് നിലവിൽ പാചക വാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലുള്ള കേന്ദ്ര നീക്കം ഹോട്ടലുടമകൾക്ക് തിരിച്ചടിയായേക്കും.ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടിയായി വില വർധിപ്പിച്ചിരിക്കുന്നത്.ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത് . മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.

