കേരളത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റ്: കെ.സുരേന്ദ്രൻ
പത്തനംതിട്ട: സംസ്ഥാന ധനകാര്യ മന്ത്രി കെഎം ബാലഗോപാലിൻ്റെ ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം പോലെയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. ബജറ്റിലെ പ്രസംഗം വസ്തുതാ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദേഹം പറഞ്ഞു. ഇത് കേരളത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ധനമന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. വളർച്ചയ്ക്ക് ഉതകുന്ന ഒരു നടപടിയുമില്ലാത്ത ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. പുതിയ നിർദേശങ്ങളില്ലാത്ത ബജറ്റിൽ കേന്ദ്രത്തിനെതിരായ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണുള്ളത്. കർഷകരെയും യുവാക്കളെയും സഹായിക്കാൻ ബാലഗോപാലിൻ്റെ പക്കൽ ഒന്നുമില്ല. നിക്ഷേപം വർദ്ധിപ്പിക്കാനോ വ്യവസായിക പുരോഗതിക്കോ ഒരു നടപടിയുമില്ല. അനന്ത സാധ്യതകളുള്ള ടൂറിസത്തിന് പോലും ഈ ബജറ്റിൽ ഒന്നുമില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.റബറിന് നിലവിൽ 170 രൂപ താങ്ങുവിലയുള്ള സ്ഥാനത്ത് 10 രൂപ കൂട്ടിയത് വലിയ കാര്യമായാണ് സർക്കാർ പറയുന്നത്. ഇത് റബർ കർഷകരെ കബളിപ്പിക്കാൻ വേണ്ടിയാണ്. റബറിന് താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ 180 രൂപയിൽ ഒതുങ്ങി നിൽക്കുന്നത്. ക്ഷേമ പെൻഷൻ്റെ കാര്യത്തിൽ നിരാശജനകമാണ് ബജറ്റ്. സംസ്ഥാന സർക്കാർ ഡിഎയുടെ കാര്യത്തിൽ ഉദ്യോഗസ്ഥരെ ചതിക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാർ ഡിഎ ഉയർത്തി മുന്നോട്ട് പോകുകയാണ്.സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പ്രസംഗിച്ചതിൻ്റെ പേരിൽ ടിപി ശ്രീനിവാസനെ അതിക്രൂരമായി മർദ്ധിച്ചവരാണ് ഇന്ന് സ്വകാര്യ സർവകലാശാലയ്ക്ക് വേണ്ടി വാദിക്കുന്നത്. ടിപി ശ്രീനിവാസനോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തിന് നൽകിയ സാമ്പത്തിക സഹായത്തെ കുറിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കേരളത്തിന് കൊടുക്കാനുള്ളതും അതിലധികവും കേന്ദ്രം കൊടുത്തിട്ടുണ്ട്. കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. അധിക പലിശയ്ക്ക് കടമെടുക്കുകയാണ്. കിഫ്ബിയെ പോലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി കടമെടുത്ത് ഉത്പാദനപരമല്ലാത്ത കാര്യങ്ങൾക്ക് ചിലവഴിക്കുന്നു. കിഫ്‌ബിയെ പറ്റി ഈ ബജറ്റിൽ അധികം പറയാത്തത് അത് വലിയ പരാജയമായതുകൊണ്ടാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഭൂനികുതിതി ഈടാക്കുന്ന കൊള്ളയാണ് ഇവിടെ നടക്കുന്നത്. കെഎസ്ഐഡിസിക്ക് വീണ്ടും പണം നീക്കിവെച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാൻ ഒരു ശ്രമവുമില്ല. 25,000 കോടി പിരിച്ചെടുക്കാനുള്ളതിനെ പറ്റി ബാലഗോപാൽ ഒന്നും പറയാതെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണ്. പ്രധാനമന്ത്രി കൊച്ചിയിൽ പ്രഖ്യാപിച്ച 4,000 കോടിയെ പദ്ധതിയെ പറ്റിയോ മറ്റ് കേന്ദ്ര പദ്ധതികളെ കുറിച്ചോ ഒരു നല്ല വാക്കുപോലും ധനമന്ത്രി പറഞ്ഞില്ല. ഒരു സ്ഥാപനത്തിൽ നിന്നും മാത്രമല്ല പല സ്ഥാപനങ്ങളിൽ നിന്നും എൽഡിഎഫും യുഡിഎഫും മാസപ്പടി വാങ്ങുന്നുണ്ട്. ബജറ്റിൽ വീണ്ടും നദികളിൽ നിന്നും മണൽ വാരുന്നത് അനുവദിച്ചത് കോടികളുടെ അഴിമതി നടത്താനാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു എന്നിവർ പങ്കെടുത്തു.