ഫോട്ടോ ക്യാപ്ഷൻ: കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്ന ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി. സമീപം അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ് എന്നിവർ.
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ; ഹൈക്കോടതി വിധി ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും: എ.ഐ.ഒ.ടി.എ
കൊച്ചി, 27 ജനുവരി 2026: ഒക്കുപ്പേഷണൽ തെറാപ്പി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ). വിധി ഒരു സാമൂഹിക വഴിത്തിരിവാകുമെന്ന് എ.ഐ.ഒ.ടി.എ ഭാരവാഹികൾ പറഞ്ഞു. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ആരോഗ്യകേന്ദ്രങ്ങളിലെ കേവലം ‘സഹായികൾ’ മാത്രമല്ലെന്നും നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസിന്റെ (എൻ.സി. എച്ച്. എ. പി) ചട്ടക്കൂടിന് കീഴിലുള്ള സ്വതന്ത്ര ‘ഹെൽത്ത്കെയർ പ്രൊഫഷണലുകൾ’ ആണെന്നുമാണ് കോടതി അംഗീകരിച്ചത്. രോഗത്തിന്റെ തുടക്കത്തിൽ തന്നെയുള്ള വിദഗ്ധ രോഗീപരിചരണവും ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെയും വൻതോതിലുള്ള വിപുലീകരണത്തിന് ഈ ഉത്തരവ് വഴിതെളിക്കും.
ഓട്ടിസം, സ്ട്രോക്ക്, എഡിഎച്ച്ഡി, അൾഷിമേഴ്സ് ഉൾപ്പെടെ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന വിവിധ ശാരീരിക-മാനസിക രോഗാവസ്ഥകൾക്കും വളർച്ചാപ്രശ്നങ്ങൾക്കുമുള്ള ചികിത്സാ രംഗത്ത് കാര്യക്ഷമമായ മാറ്റങ്ങൾക്കും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും.
ഈ വിധി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി പറഞ്ഞു. ചികിത്സാ പദ്ധതികൾ സ്വതന്ത്രമായി തീരുമാനിക്കാനും നടപ്പിലാക്കാനും തെറാപ്പിസ്റ്റുകൾക്ക് ഇപ്പോൾ നിയമപരമായ അധികാരമുണ്ട്. ഇത് ഓട്ടിസം പോലുള്ള രോഗാവസ്ഥകൾക്കുള്ള ചികിത്സാ രീതികളെ കൂടുതൽ ശക്തിപ്പെടുത്തുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും തെറാപ്പി സെന്ററുകളുടെയും ഏർലി ഇന്റർവെൻഷൻ സെന്ററുകളുടെയും സേവനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതി നൽകിയ ഈ നിയമപരമായ വ്യക്തത, ഗ്രാമപ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിലും കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും സ്ഥാപിക്കാൻ പ്രോത്സാഹനമേകും. മികച്ച ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്ന എൻ.സി. എച്ച്. എ. പി ആക്ടിന്റെ ലക്ഷ്യം ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയിലും വിദേശത്തും അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ ഈ ഉത്തരവ് കാരണമാകുമെന്ന് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രീതികൾ ഏകീകരിക്കുന്നതിലൂടെ ഇന്ത്യൻ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരവും തൊഴിൽ മേഖലയിൽ മികച്ച മുന്നേറ്റവും കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായ ഡോക്ടർ-കേന്ദ്രീകൃത ചികിത്സാ രീതിയിൽ നിന്ന് മാറി, തെറാപ്പിസ്റ്റുകൾ കൂടി മുഖ്യപങ്കുവഹിക്കുന്ന രോഗികേന്ദ്രീകൃതവും മൾട്ടിഡിസിപ്ലിനറി മെഡിക്കോ-സൈക്കോ-സോഷ്യൽ ഹെൽത്ത് കെയർ മോഡലിനും ഈ വിധി ഊന്നൽ നൽകുന്നു. രോഗപ്രതിരോധം, ചികിത്സ, പരിചരണം, രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്കുള്ള അറിവിനെ കോടതി അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര ഗവൺമെന്റിന്റെ എൻ.സി. എച്ച്. എ. പി നിയമപ്രകാരം പ്രവർത്തിക്കുന്ന ഈ പ്രൊഫഷണലുകൾക്ക് തങ്ങളുടെ പേരിനൊപ്പം ‘ഡോ.’ എന്ന് ചേർക്കാനും ‘ഒ.ടി’ എന്ന് സൂചിപ്പിക്കാനും കോടതി അനുമതി നൽകി. ഇതിലൂടെ പൊതുജനതാൽപ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ഈ മേഖലയിലെ വിദഗ്ധരുടെ അറിവിനെ ആദരിക്കുക കൂടിയാണ് ചെയ്യുന്നത്.
പേരിനൊപ്പം ‘ഡോക്ടർ’ എന്ന വിശേഷണം ഉപയോഗിക്കുന്നതിനും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതിനും ഒക്കുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി പ്രൊഫഷണലുകൾക്ക് അനുകൂലമായ ചട്ടങ്ങൾ വിജയകരമായി നേടിയെടുത്തത് കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻ ആണ്. ഈ നേട്ടം കൈവരിച്ചതിന് എൻ.സി.എ.എച്ച്.പി അധികൃതരെ ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് എന്നിവർ അഭിനന്ദിച്ചു.
കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി, സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

