യുക്രെയ്നിൽ മിസൈൽ, ഡ്രോൺ ആക്രമണവുമായി റഷ്യ ; ഒമ്പത് പേർ കൊല്ലപ്പെട്ടു
യുക്രെനിയൻ തലസ്ഥാനത്ത് അക്രമം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച രാത്രി റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. 63 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആറ് കുട്ടികളും ഉണ്ടായിരുന്നു.
റഷ്യ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് കീവ് ആക്രമിച്ചതായി കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ അവരുടെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാ പ്രവർത്തനവും തുടർന്ന് കൊണ്ടിരിക്കുകയാണ്.
ആക്രമണത്തെ തുടർന്ന് നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നഗര സൈനിക ഭരണ മേധാവി തൈമൂർ തകചെങ്കോ പറഞ്ഞു.
അതെസമയം ഗാസ നഗരത്തിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ അടക്കം വെന്തു മരിച്ചു. ഗാസയിൽ വെടിനിർത്തൽ ഉടമ്പടിക്കായി ഈജിപ്തും ഖത്തറും ശ്രമിക്കവെയാണ് വീണ്ടും ഇസ്രയേലിന്റെ ആക്രമണം. വെടി നിർത്തൽ ലംഘിച്ച ഇസ്രായേൽ ഇപ്പോൾ ഗാസയ്ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഭക്ഷണം ,മരുന്ന് തുടങ്ങി അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം അഞ്ചു മുതൽ ഏഴു വർഷം വരെയുള്ള വെടിനിർത്തൽ ചർച്ച ചെയ്യുകയാണെന്നും ബന്ദികളുടെ മോചനം അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്താരാഷ്ട്ര ഉറപ്പോടെ സ്വതന്ത്രരായ സാങ്കേതിക വിദഗ്ധരുടെ സമിതി ഗാസ ഭരിക്കുമെന്നും ഹമാസ് അംഗീകരിച്ച നടപടിയാണിതെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതെസമയം ഇസ്രയേലിന്റെ പ്രതികരണം ഇതുവരെയായി വന്നിട്ടില്ല.