പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലുള്‍പ്പെടെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്.കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്.
പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.ലാലി വിന്‍സെന്‍റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. അനന്തുകൃഷ്ണന്‍ പ്രധാന പ്രതിയായ പാതിവിലതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്‍റ് 7- ാം പ്രതിയാണ്.
ഇതിനു പിന്നാലെയാണ് ലാലി വിന്‍സെന്‍റ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് നിയമസഹായം നല്‍കിയവകയിലാണെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ വിശദീകരണം.കേസില്‍ ലാലിയുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.
പാതിവില തട്ടിപ്പുകേസ് പ്രതി അനന്തുകൃഷ്ണന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് അഡ്വ.ലാലി വിന്‍സെന്‍റ് ആയിരുന്നു അനന്തുകൃഷ്ണനു വേണ്ടി കോടതിയില്‍ ഹാജരായത്.അനന്തുകൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ ന്യായീകരണം. അനന്തുകൃഷ്ണനിൽ നിന്ന് തനിയ്ക്ക് ലഭിച്ച 46 ലക്ഷം രൂപ വക്കീല്‍ ഫീസാണെന്നും ലാലി വിന്‍സെന്‍റ് വിശദീകരിച്ചു.