പോട്ട ബാങ്ക് കവര്‍ച്ച കേസ്: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Spread the love

പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ചു ദിവസം അന്വേഷണത്തിനായി പോലീസ് ചോദിച്ചിരുന്നു. തെളിവെടുപ്പ് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

തന്നിലേക്ക് എത്താന്‍ ഒരു തെളിവും ബാക്കിയില്ലെന്ന് കരുതിയ പ്രതിയെ ശ്രദ്ധാപൂര്‍വമുള്ള നീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. ഞായറാഴ്ച രാത്രിയോടെയാണ് ആശാരിപ്പാറയിലെ വീട്ടില്‍ നിന്നും പ്രതി റിജോ ആന്റണി പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തി.

തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മെറ്റുമായിരുന്നു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കാണെന്ന പ്രതീതി പൊലീസ് ജനിപ്പിച്ചതും പ്രതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *