ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു
ഗുജറാത്തില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. ഇറാനിയന്‍ ബോട്ടിലെത്തിയ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നപ്പോള്‍, മാരിടൈം ബോര്‍ഡര്‍ ലൈന്‍ റഡാറില്‍പ്പെടുകയായിരുന്നു.
ഗുജറാത്ത് എടിഎസ്, എന്‍സിബി, ഇന്ത്യന്‍ നാവികസേന ഉള്‍പ്പെടൈ സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. ഇവ വിപണിയില്‍ നൂറ് കോടിയിലധികം വിലവരും. ഈ വര്‍ഷം തന്നെ ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി വന്‍ മയക്കുമരുന്ന് ശേഖരങ്ങളാണ് കണ്ടെത്തിയത്.
സംശയാസ്പദമായി സഞ്ചരിക്കുന്ന കപ്പലുകൾക്കും കൂടുതൽ മയക്കുമരുന്ന് ചരക്കുകൾക്കുമായി കടലിൽ കൂടുതൽ തിരച്ചിൽ തുടരുകയാണ്. മയക്കുമരുന്നിന്‍റെ ഉറവിടം പാക്കിസ്ഥാനാണോ എന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി പാകിസ്ഥാൻ അതിർത്തി കടന്ന് മയക്കുമരുന്ന് വിതരണം നടത്തുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നാഴ്ച മുമ്പ് ഗുജറാത്ത് മറ്റൊരു വലിയ മയക്കുമരുന്ന് വേട്ടയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിലെ അവ്‌സർ എന്‍റർപ്രൈസസിൽ നിന്ന് 250 കോടിയിലധികം മൂല്യമുള്ള മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിനു മുമ്പ് സമാനമായ ഓപ്പറേഷനിൽ അങ്കലേശ്വറിലെ അവ്‌കാർ ഡ്രഗ്‌സ് ലിമിറ്റഡിൽ നിന്ന് 5,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മയക്കുമരുന്നുവേട്ടകളിൽ ഒന്നായിരുന്നു അത്.