പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ ജവാനെ പുറത്താക്കി സി ആർ പി എഫ്
പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ ജവാനെതിരെ നടപടി സ്വീകരിച്ച് സി ആര്‍ പി എഫ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മോത്തി റാമിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഭീകരാക്രമണം നടക്കുന്നതിൻ്റെ ദിവസത്തിന് മുൻപ് ഇയാൾ പഹല്‍ഗാമില്‍ ജോലി ചെയ്തിരുന്നു.
സൈനിക നീക്കങ്ങള്‍, കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാൾ പാകിസ്ഥാന് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും പണം സ്വീകരിച്ചതായും എന്‍ ഐ എ കണ്ടത്തി. പ്രതിമാസം 3,000 രൂപ ഇയാളുടെ അക്കൗണ്ടില്‍ വന്നിരുന്നു. പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടതായും എന്‍ ഐ എ കണ്ടെത്തി.
പ്രതി ചാരവൃത്തിയില്‍ സജീവമായി ഏര്‍പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി (പി ഐ ഒ) പങ്കിട്ടിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ സ്ഥാപിത മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ദില്ലി പട്യാല ഹൗസ് പ്രത്യേക കോടതി ജൂണ്‍ ആറ് വരെ സി ആര്‍ പി എഫ് ജവാനെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.