മുംബൈ നഗരത്തെ നിശ്ചലമാക്കി മഴ; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി
മുംബൈ നഗരത്തെ നിശ്ചലമാക്കിയാണ് കാലവർഷത്തിന്റെ ആദ്യദിനം തന്നെ ജനജീവിതം ദുസ്സഹമാക്കിയത്. കൊളാബയിൽ കാലത്ത് എട്ടര മുതൽ 11.30 വരെയുള്ള മൂന്നു മണിക്കൂറിൽ പെയ്തത് 115 മില്ലീ മീറ്ററിലധികം മഴയാണ്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മഴ കനത്തതോടെ ഗതാഗതം താറുമാറായി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. താനെ, റായ്ഗഡ്, പാൽഘർ ജില്ലകളിലും മഴ തിമർത്ത് പെയ്തു. മുംബൈയിൽ ശക്തമായ കാറ്റോടു കൂടി കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് 135.4 മില്ലീ മീറ്റർ മഴയാണ്.
മധ്യ റെയിൽവേയിലെ ഹാർബർ ലൈനിൽ രാവിലെ പത്തരയോടെ സിഎസ്ടിയ്ക്കും വഡാല റോഡിനുമിടയിൽ ലോക്കൽ ട്രെയിൻ ഗാതാഗതം നിലച്ചു. വലിയ പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചു മാറ്റിയാണ് പിന്നീട് ഗതാഗതം പുന:സ്ഥാപിച്ചത്. മെയിൻ ലൈനിൽ ദാദറിലും ഗതാഗത തടസ്സം നേരിട്ടു. മസ്ജിദ്, ബൈക്കുള, ദാദർ, മാട്ടുംഗ, കുർള, ബദ്‌ലാപ്പുർ തുടങ്ങിയ സ്റ്റേഷനുകളുടെ പരിധിയിലും പാളങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ ലോക്കൽ ട്രെയിനുകൾ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഓഫീസ് ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്.
ലോക്കൽ ട്രെയിനുകളെല്ലാം ഏറെ വൈകിയാണ് ഓടിയത്. നിരവധി സർവീസുകൾ റദ്ദാക്കി. മെട്രോ ലൈൻ മൂന്നിലെ വർളി സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
റൺവേയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളും വൈകി. അന്ധേരി സബ് വേ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതവും മണിക്കൂറുകളോളം നിലച്ചു. ഏത് സാഹചര്യത്തേയും നേരിടാൻ ബിഎംസി, കരസേന, നാവികസേന എന്നിവ സജ്ജമാണെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പറഞ്ഞു.
അതേസമയം, ആദ്യ മഴയിൽ തന്നെ ആവർത്തിച്ച നഗരത്തിന്റെ ദുരിതാവസ്ഥയിൽ ശിവസേന ഉദ്ധവ് താക്കറെ പ്രതിപക്ഷ നേതാവ് ആദിത്യ താക്കറെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കാലങ്ങളായി മുംബൈ നഗരം അനുഭവിച്ചു കൊണ്ടിരിക്കുന്ന മഴക്കാലക്കെടുതിക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കഴിയണമെന്ന ചർച്ചകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായി.
കഴിഞ്ഞ മൂന്നു വർഷമായി ബിഎംസിയുടെ ഭരണം കയ്യാളുന്ന മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ മുംബൈയെ നിശ്ചലമാക്കിയെന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രതികരണം. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം വർളി ഭൂഗർഭമെട്രോ സ്റ്റേഷനിൽ വെള്ളം കയറിയതും വലിയ ആശങ്കകളുയർത്തിയിട്ടുണ്ട്.
വലിയ കൊട്ടിഘോഷത്തോടെ ആരംഭിച്ച പുതിയ സ്റ്റേഷനിലെ ചോർച്ചയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഭൂഗർഭമെട്രോ സ്റ്റേഷനുള്ളിലെ വെള്ളപ്പൊക്കം, നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും 33 കിലോമീറ്റർ നീളമുള്ള കൊളാബ-ബികെസി-ആരേ ജെവിഎൽആറിന്റെ ഭൂഗർഭമെട്രോ സ്റ്റേഷന്റെ കാലവർഷത്തിനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ചർച്ചകൾ സജീവമായി.
പുണെ, ബാരാമതി, സത്താറ, സോളാപ്പുർ, രത്‌നഗിരി തുടങ്ങിയ ജില്ലകളിലും മഴ ശക്തമായിരുന്നു. ബാരാമതിയിൽ 24 മണിക്കൂറിനുള്ള 105 മില്ലീ മീറ്റർ മഴ ലഭിച്ചപ്പോൾ ദൗണ്ടിൽ 117 മില്ലീ മീറ്റർ മഴയാണ് പെയ്തത്.
ബാരാമതിയിൽ 150 വീടുകളിലും ഇന്ദാപുരിൽ 70 വീടുകളും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇവരെയെല്ലാം മാറ്റി പാർപ്പിച്ചിരിക്കയാണ്. ബാരാമതിയിൽ 25 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. 80-ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഉല്ലാസ് നദിയിൽ വെള്ളം കയറിയതിനെ തുടർന്ന് കല്യാൺ-മൂർബാദ് റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു.