മാഗ്ലിൻ ഹാപ്പിയായി ;ഇലക്ട്രിക് സ്‌കൂട്ടർ ഉറപ്പാക്കി മന്ത്രി ജി.ആർ അനിൽ
വിഴിഞ്ഞം കൂട്ടിക്കൽ പറമ്പ് സ്വദേശിനി മാഗ്ലിനും മൂന്നരവയസുകാരി മകൾ ഇസൈറയും നെയ്യാറ്റിൻകര താലൂക്ക് അദാലത്ത് നടക്കുന്ന എസ്.എൻ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ, ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാകുമെന്ന് മാഗ്ലിൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട മാഗ്ലിൻ സ്വതന്ത്രമായി സഞ്ചരിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമായി വീടെന്ന സ്വപ്‌നവുമായാണ് അദാലത്തിനെത്തിയത്. മാഗ്ലിന്റെ അടുത്തെത്തി ആവശ്യം അനുഭാവപൂർവം കേട്ട ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ, ഉടൻ തന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസറിനെ വിളിച്ചു വരുത്തി ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുന്നതിന് ഉത്തരവ് നൽകുകയായിരുന്നു.
സാമ്പത്തിക പരാധീനത ഏറെ അനുഭവപ്പെടുന്ന കുടുംബമാണ് മാഗ്ലിന്റേത്. 2020ൽ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് അനുവദിച്ചുവെങ്കിലും സാമ്പത്തികപ്രശ്‌നങ്ങളെ തുടർന്ന് പണിതുടങ്ങാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ അപേക്ഷ മന്ത്രി തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.
കൂലിപ്പണിക്കാരനായ ഭർത്താവിന് ഒരു താങ്ങായി മാറുകയെന്ന മാഗ്ലിന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകുകയായിരുന്നു അദാലത്തിൽ മന്ത്രി. ജനകീയ സർക്കാരിന്റെ കരുതലിന്റെ തണൽ അനുഭവിച്ചറിഞ്ഞ മാഗ്ലിൻ നിറകണ്ണുകളോടെ സർക്കാരിന് നന്ദി പറഞ്ഞു.
അദാലത്ത് വേദിയിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മാഗ്ലിൻ, ഇനി സഞ്ചരിക്കാൻ മുച്ചക്ര ഇലക്ട്രിക് സ്‌കൂട്ടർ ഉറപ്പാക്കിയാണ് വേദിയിൽ നിന്നും മടങ്ങിയത്.