കൈവശാവകാശ സർട്ടിഫിക്കറ്റ് കൈവശം എത്തിയ സന്തോഷത്തിൽ ആര്യ
അതിയന്നൂർ വില്ലേജ് പരിധിയിൽ താമസിക്കുന്ന സഹോദരങ്ങളായ ആര്യക്കും അരുണിനും നെയ്യാറ്റിൻകര താലൂക്കു തല അദാലത്തിലൂടെ ലഭിച്ചത്, ഏറെ നാളായി കൈവശം വന്നു ചേരാതിരുന്ന കൈവശാകാശ സർട്ടിഫിക്കറ്റാണ്. ഇവരുടെ അമ്മ രേണുകാദേവിയുടെ പേരിലുണ്ടായിരുന്ന 10 സെൻ്റ് വസ്തവും വീടും മക്കളായ ആര്യയുടേയും അരുണിൻ്റേയും പേരിൽ എഴുതി നൽകിയിരുന്നു. 2001 ൽ കോവിഡുകാലത്താണ് രേണുക മരിച്ചത്. തുടർന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് ഇക്കാര്യത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ വില്ലേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് നടപടികൾ മുന്നോട്ട് നീങ്ങിയുമില്ല.
കോവിഡിനു ശേഷം ആര്യ ചില ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക വിഷയങ്ങളാൽ വീണ്ടും വൈകുകയായിരുന്നു. പിന്നാലെ ആര്യയുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീണ്ടും താമസം നേരിട്ടു. തുടർന്നാണ് കരുതലും കൈത്താങ്ങും അദാലത്തിൽ ആര്യ പരാതി നൽകിയത്. അദാലത്തിൽ എത്തിയ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി ബന്ധപ്പെട്ടവരുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം നിർദേശിക്കുകയും തുടർന്ന് ആര്യക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനാണ് അദാലത്ത് വേദിയിൽ ആര്യയ്ക്ക് കൈവശാവകാശ സർട്ടിഫിക്കറ്റു കൈമാറിയത്.