മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വയംപര്യാപ്തരാക്കൽ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

Spread the love

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വയംപര്യാപ്തരാക്കൽ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്പെഷ്യൽ എഡ്യൂക്കേഷനും മുതിർന്ന കുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനവും നൽകി അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡിലെ
ഓട്ടികെയർ ബ്ലൂ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഗ്രാന്റ് കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ ഭിന്നശേഷിക്കാർക്കായുള്ള ഒരു അപെക്സ് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തി രാജ്യത്തിലെ മികച്ച കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ സി.എച്ച്.എം.എസ്.ഐ.എം.സി വലിയൊരു വികസന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായി 1983-ൽ പണികഴിപ്പിച്ച സ്കൂളും ഹോസ്റ്റലും 1.68 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കായിക വിനോദങ്ങൾക്കായി 15 ലക്ഷം രൂപ ചെലവിൽ പുതിയ കളിസ്ഥലം നിർമ്മിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 24.66 ലക്ഷം രൂപയുടെ സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി-യുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു ബസ് കൂടി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സോളാർ സിറ്റി പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച 100 കിലോവാട്ട് സൗരോർജ്ജ പ്ലാന്റ് വഴി പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി സ്ഥാപനം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞു.

നൂതന സാങ്കേതിക വിദ്യകൾ സാധാരണക്കാരായ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെൽട്രോൺ മുഖേന കോൺഫറൻസ് ഹാളും ഡിപ്ലോമ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്കായുള്ള വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും ഹോസ്റ്റലിനുമായി 14.2 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും അതിന്റെ ആദ്യഘട്ട നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് പണികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സെൻസറി ഇന്റഗ്രേഷൻ യൂണിറ്റ് കുട്ടികൾക്ക് വലിയ രീതിയിൽ തെറാപ്പി സഹായം നൽകുന്നുണ്ട്.
ഓട്ടിസം, എ.ഡി.എച്ച്.ഡി എന്നിവയുള്ള കുഞ്ഞുങ്ങളുടെ ദൈനംദിന പരിശീലനത്തിനായി 34 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ‘ഓട്ടികെയർ ബ്ലൂ റൂം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയും സ്ഥാപിച്ചു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. കാര്യവട്ടം വാർഡ് കൗൺസിലർ സന്ധ്യാറാണി എസ്. എസ്, എസ്.ഐ.എം.സി ഡയറക്ടർ ബിന്ദു. എസ്, രജിസ്ട്രാർ സവിത എം.വി എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *