ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡ് രൂപീകരിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. മന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടർന്നു ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടർ ചികിത്സക്ക് കൊണ്ട് പോകാൻ ആണ് നീക്കം.