ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് വരും വര്‍ഷത്തേക്കുള്ള മേൽശാന്തിയായി
തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നു. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയെയും ഉടൻ തെരഞ്ഞെടുക്കും. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് പറഞ്ഞു. മേൽശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്.ഭഗവാൻ തന്റെ അപേക്ഷ സ്വീകരിച്ചുവെന്നും പ്രസാദ് കൂട്ടിച്ചേർത്തു.