ഓണാഘോഷത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Spread the love

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിക്കുന്നതിന് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. സെപ്റ്റംബർ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ലാഗ് ഓഫ്‌ ചെയ്യും. ഗവർണറെ ഓദ്യോഗികമായി ക്ഷണിച്ച് സർക്കാരിന്റെ ഓണക്കോടി കൈമാറിയതായും, ഓണാഘോഷ പരിപാടികൾക്ക് ഗവർണർ പങ്കെടുക്കുമെന്ന് അറിയിച്ചതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 165 ഫ്ലോട്ടുകൾ ഘോഷയാത്രയിൽ പങ്കെടുക്കും. മുഖ്യമന്ത്രി, ഗവർണ്ണർ, മന്ത്രിമാർ, എം.എൽ.എ.മാർ, ഉയർന്ന ഉദ്യോഗസ്ഥർ, വിദേശ ഡെലിഗേറ്റുകൾ എന്നിവർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടാകും. ഓരോ ഫ്ലോട്ടിനൊപ്പവും ഒരു പോലീസ് ഓഫീസർ, ഒരു വോളണ്ടിയർ, ബന്ധപ്പെട്ട വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും. രണ്ട് മണിക്കൂറിൽ ഘോഷയാത്ര പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌വാൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, റൊമാനിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികളും ഓണാഘോഷത്തിന്റെ ഭാഗമായി അതിഥികളായി എത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി 33 വേദികളിലായി വൈവിധ്യമാർന്ന പരിപാടികൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. പതിനായിരത്തോളം കലാകാരന്മാർ ഓണാഘോഷത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കും, ഇതിൽ നാലായിരത്തോളം കലാകാരന്മാർ പരമ്പരാഗത കലകളിൽ നിന്നുള്ളവരാണ്. സെപ്തംബർ 5, 6, 7 തീയതികളിൽ നഗരത്തിൽ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്ന 15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺ ഷോ ഒരുക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ ഒരുക്കുന്നത്. 11.49 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഓണഘോഷത്തിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഐക്യം, മാനവികത, മതസൗഹാർദ്ദം, സമൃദ്ധി എന്നിവയുടെ സന്ദേശം നൽകുന്ന ഓണാഘോഷം തലസ്ഥാനത്ത് ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു. ഓണഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, സംഗീത കോളേജ് ഗ്രൗണ്ട്, എൽ.എം.എസ്. ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, എസ്.എം.പി. സ്കൂൾ ഗ്രൗണ്ട്, ആർട്സ് കോളേജ് ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, ഫൈൻ ആർട്സ് കോളേജ്, വിമൻസ് കോളേജ് ഗ്രൗണ്ട്, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി എന്നിവിടങ്ങളിൽ പാർക്കിംഗിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിൽ നിന്ന് കോർപ്പറേഷൻ വരെയുള്ള റോഡുകളിൽ തിരക്ക് അനുസരിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. കവറേജ് ഉണ്ടായിരിക്കും. കനകക്കുന്നിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. രാത്രി 12 മണിക്ക് ശേഷം ദീപാലങ്കാരങ്ങൾ അണയ്ക്കും. പാർക്കിംഗും വൺവേ നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *