15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലയെന്ന് പോലീസ്
ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് മറുപടി. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി വീണ്ടും ചർച്ചയാക്കുകയാണ് ആക്ഷൻ കമ്മിറ്റി. 2000 മുതൽ 2015 വരെയുണ്ടായ അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ബെൽത്തങ്ങാടി പൊലീസിൻ്റെ മറുപടി. ആക്ഷൻ കമ്മിറ്റി അംഗം ടി ജയന്താണ് അപേക്ഷ നൽകിയത്. സ്റ്റേഷൻ പരിധിയിൽ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ച് മൂടിയെന്നാണ് സാക്ഷി പറയുന്നത്.ധർമസ്ഥലയിൽ മണ്ണ് നീക്കിയുള്ള പരിശോധന ഇന്ന് പുനരാംരഭിചെക്കും. മൂന്ന് സ്പോട്ടുകളിലാണ് പരിശോധന നടത്താനുള്ളത്. ഇന്നലെ ഞായറാഴ്ചയായതിനാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയില്ല. കൂട്ടത്തോടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്ന കാര്യമായ തെളിവുകൾ ഇതുവരെ കണ്ടെത്താനായില്ല. അതിനിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.