ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 173 പേരുൾപ്പെട്ട ഇന്ത്യൻ സംഘത്തെ ദില്ലിയിൽ എത്തിച്ചു
ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽ നിന്ന് 173 പേരുൾപ്പെട്ട ഇന്ത്യൻ സംഘത്തെ ദില്ലിയിൽ എത്തിച്ചു. അർമേനിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 4415 ആയി. 19 വിമാനങ്ങളിലായി ഇറാനിൽ നിന്ന് 3597 ഉം ഇസ്രായേലിൽ നിന്ന് 818 പേരുമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമാതൃർത്തി തുറന്ന ഇറാന്റെ നടപടിക്ക് സർക്കാരിനോട് നന്ദി അറിയിക്കുന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
പാലം വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17 വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ജൂൺ 25 നും 36 മലയാളികള്‍ ഇസ്രായേലില്‍ നിന്നും ഇന്ത്യയിലെത്തിയിരുന്നു.ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ രാവിലെ 11 ന് എത്തിയ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സി17 വിമാനത്തില്‍ ആകെ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.