മഴ ; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ആന്ധ്രപ്രദേശ് ഒഡിഷ തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒരാഴ്ച കാലം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിനൊപ്പം സംസ്ഥാനത്ത് കാലാവർഷ കാറ്റും സജീവമാണ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. മഴയ്ക്ക് ഒപ്പം 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്, അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
നിലവിൽ ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതും ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.