എയർ സൈറൺ മുഴങ്ങി; ചണ്ഡിഗഢിൽ ഡ്രോൺ ആക്രമണ മുന്നറിയിപ്പ്
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. പാകിസ്ഥാനിൽ നിന്നും ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് ജങ്ങൾക്ക് മുന്നറിയിപ്പായാണ് എയർ സൈറൺ മുഴങ്ങിയത്. വ്യോമസേനാ സ്റ്റേഷൻ ആക്രമണ സാധ്യതയെക്കുറിച്ച് വ്യോമസേന മുന്നറിയിപ്പ് നൽകി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി ഒഴിവാക്കാനും നിർദ്ദേശം.
അതിനിടെ, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ കൺട്രോൾ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കൺട്രോൾ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറി മേൽനോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.
അതേസമയം, ഗുജറാത്തിലെ ഹസിറ തുറമുഖത്ത് ആക്രമണം നടന്നതായുള്ള പാകിസ്ഥാന്റെ അവകാശ വാദം തള്ളി ഇന്ത്യ. അത്തരത്തിൽ പ്രചരികുന്നത് വ്യാജ വീഡിയോയാണെന്നും ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.