അറബിക്കടലിൽ നാവികാഭ്യാസം നടത്തി സേനകൾ; അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കവേ നാവികാഭ്യാസം നടത്തി സേനകൾ. ഇന്ത്യൻ നാവികസേന അറബിക്കടലിൽ ഫയറിങ് പരിശീലനം നടത്തി. ഗുജറാത്ത് തീരത്താണ് നാവികസേനാ പരിശീലനം. ഇന്ത്യൻ സൈന്യത്തിന്‍റെ പരിശീലനം ശനിയാഴ്ച വരെ തുടരും. പാകിസ്ഥാനും നാവിക അഭ്യാസം നടത്തുന്നുണ്ട്. ഇത് നാളെ വരെയുണ്ടാവും.
അതേസമയം, അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ വെടിവച്ചു. അഖനൂർ, ഉറി, കുപ്വാര മേഖലകളിലാണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും ദില്ലിയിൽ യോഗങ്ങൾ ചേർന്നേക്കും. നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേർന്ന് വിലയിരുത്തും.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തിയിൽ ഇന്ത്യ വിലക്കേർപ്പെടുത്തി. രാജ്യ തലസ്ഥാനത്ത് ചേർന്ന നിർണായക മന്ത്രിസഭ – സുരക്ഷാ സമിതി യോഗങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യൻ സൈനിക നടപടി ഭയന്ന് പാക് അധീന കാശ്മീർ ഭാഗത്ത് കടന്നുപോകുന്ന സ്വന്തം വിമാനങ്ങൾ പാക്കിസ്ഥാൻ റദ്ദാക്കിയിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു.