സുനിത വില്യംസും സംഘവും തിരികെയെത്തുന്നത് വൈകും: ക്രൂ 10 ദൗത്യം മുടങ്ങി
സുനിത വില്യംസ് അടങ്ങിയ സംഘത്തിൻ്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടങ്ങി വരവ് വീണ്ടും വൈകും. ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാർ മൂലം നടക്കാത്തത് മൂലമാണിത്. മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെയാകും നടക്കുക. ഇന്ത്യൻ സമയം രാവിലെ 4.56നാണ് വിക്ഷേപണം നടക്കുന്നത്. ഇവരുടെ മടക്കയാത്ര ഈ മാസം 17നായിരിക്കും.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം പുറപ്പടേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഇത് നടന്നില്ല. വിക്ഷേപണത്തിന് തൊട്ടുമുൻപ് ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മുടങ്ങിയത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണ് ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. ഇതിൻ്റെ തത്സമയ വീഡിയോ സംപ്രേഷണമടക്കം ലഭ്യമായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി വിക്ഷേപണം മുടങ്ങുകയായിരുന്നു.
ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എട്ട് ദിവസ ദൗത്യത്തിന് എത്തിയ സംഘത്തിന് സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം മടങ്ങി വരവ് സാധ്യമായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.