എൽഐസിയുടെ ഓഹരികൾ വീണ്ടും വിൽക്കാൻ കേന്ദ്രം
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിയുടെ രണ്ടുമുതൽ മൂന്നുശതമാനംവരെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കും. 2027ഓടെ 10 ശതമാനം ഓഹരികൾ വിറ്റഴിച്ച് സർക്കാർ ഓഹരിപങ്കാളിത്തം 90 ശതമാനമാക്കി കുറയ്‌ക്കുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. 2025–26 സാമ്പത്തികവർഷം ആയിരിക്കും ഓഹരികൾ വിൽക്കുന്ന നടപടിക്രമങ്ങൾ ആരംഭിക്കുക.
2022 മേയിലാണ് പ്രാഥമിക ഓഹരിവിൽപ്പന (ഐപിഒ) യിലൂടെ 3.5 ശതമാനം ഓഹരികൾ വിറ്റത്. ഇൻഷുറൻസ് മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 96.5 ശതമാനം ഓഹരിയാണ് നിലവിൽ കേന്ദ്രത്തിന്റെ കൈവശമുള്ളത്.
അതിനിടെ ബിഎസ്‌ഇയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികൾ കഴിഞ്ഞ ദിവസം 2.9 ശതമാനം ഇടിഞ്ഞിരുന്നു. ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ ബിസിനസ് പ്രീമിയങ്ങളിൽ (എൻബിപി) 22 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓഹരി വിലയും ഇടിഞ്ഞു.