ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. വിദ്യാര്‍ഥി വിസകളില്‍ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് ബ്രിട്ടണിലുള്ളത്. ബ്രിട്ടന്റെ ഈ തീരുമാനം നിരവധി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാവുകയാണ്.
കുടിയേറ്റക്കാരെ നാടുകടത്താന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റസ്റ്ററന്റുകള്‍, നെയില്‍ ബാറുകള്‍, കാര്‍ വാഷ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തുകയാണ് അധികൃതര്‍. ജനുവരിയില്‍ രാജ്യത്തെ 828 സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നതായും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.
പരിശോധനയുടെ ഭാഗമായി 609 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം പേര്‍ അധികമായി അറസ്റ്റിലായതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കുടിയേറിയ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍.
അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കടത്തൽ നയത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ രൂക്ഷ വിമർശനം. ട്രംപിന്റെ നയം വിപത്തും, മോശമെന്ന് മാർപാപ്പ വിമർശനം ഉന്നയിച്ചു.അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകുകയും ചെയ്തു.. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ്പ യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പ കത്തിൽ വ്യക്തമാക്കിയത്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലും നേരത്തേ മാർപാപ്പ വിമർശിച്ചിരുന്നു.