‘മയക്കുമരുന്ന് ഉപയോഗത്തില്‍ ദേശീയതലത്തില്‍ കേരളം ഏറ്റവും പിന്നിൽ’; സംസ്ഥാനം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്
ദേശീയതലത്തില്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം ഏറ്റവും പിന്നിലാണെന്നും കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. വസ്തുതയെ വസ്തുതയായി തന്നെ കാണണം. എന്നാല്‍ സംസ്ഥാനത്ത് ലഹരി വ്യാപനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിയമസഭ നിർത്തിവെച്ചുള്ള ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലാകെ മയക്കുമരുന്നിന്റെ ഉപയോഗം 55 ശതമാനം വര്‍ധിച്ചു. കേരളത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പുറത്തുനിന്നാണ്. അതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ലോകത്ത് ആകെ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടാന്‍ ഇല്ല. പക്ഷേ വസ്തുതകള്‍ പറയും.
ഒരു എന്‍ഫോഴ്‌സ്‌മെന്റും നടക്കുന്നില്ല എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം വസ്തുത അല്ല. കേരളത്തില്‍ ലഹരി കേസില്‍ അറസ്റ്റ് ചെയ്തവരുടെ മൂന്നിലൊന്നേ മറ്റു സംസ്ഥാനങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുള്ളൂ. എന്‍ഫോഴ്സ്മെന്റിന്റെ മികവാണ് കണ്‍വിക്ഷന്റെ നിരക്കില്‍ കാണുന്നത്. എക്‌സൈസിന്റെ ഭാഗത്ത് നിന്ന് ഉറവിടത്തില്‍ പോയി പ്രതികളെ പിടിച്ച നടപടിയും ഉണ്ടായിട്ടുണ്ട്. പല വമ്പന്‍ സ്രാവുകളെയും പിടികൂടാന്‍ സാധിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപനത്തിനെതിരായ നടപടി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ അംഗങ്ങളുടെ വികാരത്തോട് യോജിക്കുന്നു. വിഷ്ണുനാഥിന്റെ പ്രമേയ അവതരണത്തെ അഭിനന്ദിക്കുന്നു. വിഷയത്തിന്റെ ഗൗരവം അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.