നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ

Spread the love

നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് കേന്ദ്രസർക്കാർ. നിലവിൽ നയതന്ത്ര നീക്കം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷയിൽ സാധ്യമായ കാര്യങ്ങൾ എല്ലാം ചെയ്യുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാതിരിക്കാൻ കഴിയില്ല എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്.

യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി നിമിഷപ്രയുടെ വധശിക്ഷയ്ക്ക് അനുമതി നൽകിയതോടെ മോചനത്തിനായുള്ള വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കാണ് തിരിച്ചടിയാകുന്നത്. യമൻ സുപ്രീംകോടതി ശരിവെച്ച വധശിക്ഷ നടപ്പിലാക്കാൻ പ്രസിഡണ്ട് നൽകിയ അനുമതി സ്ഥിരീകരിച്ചു കൊണ്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നത്. നിമിഷപ്രിയുടെ വധശിക്ഷ അനുമതി സംബന്ധിച്ച വിവരം അറിഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം അവസാന സാധ്യതകൾ തേടുകയാണ്. അതിന് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്ഥാവനയിൽ വ്യക്തമാക്കി. അതേസമയം വധശിക്ഷ നടപ്പിലാക്കാനുള്ള അനുമതിക്ക് പിന്നാലെ സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.മാപ്പപേക്ഷ ചർച്ചകളുടെ രണ്ടാം ഗഡുവായി നൽകേണ്ട പണം നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഇതോടെ യമൻ പൗരന്റെ കുടുംബത്തിന് ചർച്ചകളിൽ വിശ്വാസം നഷ്ടമായെന്നുമാണ് ഉയരുന്ന ആരോപണം.

അതേസമയം ദയാധനം സ്വീകരിച്ച് കുടുംബം മാപ്പു നൽകിയാൽ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയയിലാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും കമ്മിറ്റി അറിയിച്ചു. 2017ൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. ശിക്ഷാ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖേന യമൻ സർക്കാരിന് നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല. നിമിഷയുടെ മോചന ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരി അഞ്ചുമാസമായി യമനിൽ തുടരുന്നതിനിടെയാണ് പ്രതീക്ഷകൾ വിഫലമാക്കുന്ന സംഭവ വികാസം.

Leave a Reply

Your email address will not be published. Required fields are marked *