ഉത്തർപ്രദേശിൽ വൻ നിയമന തട്ടിപ്പ്; ജോലി ലഭിച്ചതിലേറെയും ബിജെപി നേതാക്കളുടെ ബന്ധുക്കൾ

Spread the love

ഉത്തർപ്രദേശിൽ നിയമസഭയിലെയും ലെജിസ്ലേറ്റീവ്‌ കൗൺസിലിലെയും വിവിധ ഭരണനിർവഹണ തസ്‌തികകളിലേക്ക്‌ നടന്ന റിക്രൂട്ട്‌മെന്റിൽ വൻ നിയമന തട്ടിപ്പ്. 47,600 – 1,51,100 ശമ്പളസ്‌കെയിലിൽ വരുന്ന ഗസറ്റഡ്‌ തസ്‌തികയായ റീവ്യൂ ഓഫീസർ, 44,900 – 1,42,400 സ്‌കെയിലിൽ വരുന്ന അസിസ്റ്റന്റ്‌ റീവ്യൂ ഓഫീസർ തുടങ്ങിയ തസ്‌തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നത് എന്നാൽ ജോലി ലഭിച്ചവരിലേറെയും  ബിജെപി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കളാണ്.

2020-21 കാലഘട്ടത്തിൽ 186 തസ്‌തികകളിലേക്കാണ്‌ സ്വകാര്യ ഏജൻസികൾ വഴി റിക്രൂട്ട്‌മെന്റ്‌ നടത്തിയത്‌. ടിഎസ്‌ആർ ഡാറ്റാപ്രൊസസിങ്‌, രാഭവ്‌ എന്നീ സ്വകാര്യ ഏജൻസികൾക്കായിരുന്നു ചുമതല. നിയമനം ലഭിച്ചവരിൽ 38 പേർ ഉന്നത രാഷ്ട്രീയനേതാക്കളുടെയോ ഉദ്യോഗസ്ഥരുടെയോ ബന്ധുക്കളോ അടുപ്പക്കാരോ ആണ്‌.

നിയമസഭ സ്‌പീക്കറുടെ പിആർഒയും അദ്ദേഹത്തിന്റെ സഹോദരനും നിയമനം ലഭിച്ചവരിൽ പെടുന്നു. മുതിർന്ന ബിജെപി നേതാവ്‌ എച്ച്‌ എൻ ദീക്ഷിതായിരുന്നു നിയമന കാലയളവിൽ യുപി സ്‌പീക്കർ. റിക്രൂട്ട്‌മെന്റിന്റെ മേൽനോട്ട ചുമതല സ്‌പീക്കറുടെ ഓഫീസിനുമായിരുന്നു.

പാർലമെന്ററി അഫയേഴ്‌സ്‌ പ്രിൻസിപ്പൽ സെക്രട്ടറി ജയ്‌പ്രകാശ്‌ സിങിന്റെ രണ്ട്‌ മക്കൾ, നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി പ്രദീപ്‌ ദൂബെയുടെ അടുത്ത നാല്‌ ബന്ധുക്കൾ, ലെജിസ്ലേറ്റീവ്‌ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌ സിങിന്റെ മകൻ, മുൻ മന്ത്രി മാനവേന്ദ്ര സിങിന്റെ അനന്തിരവൻ, മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഒഎസ്‌ഡി ആയിരുന്ന അജയ്‌കുമാർ സിങിന്റെ മകൻ എന്നിവർക്കും നിയമനം ലഭിച്ചു. അടുത്തിടെ ഡെപ്യൂട്ടി ലോകായുക്തയായി വിരമിച്ച മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ ശംഭു സിങിന്റെ മകനും നിയമനം ലഭിച്ചു. റിക്രൂട്ട്‌മെന്റ്‌ നടത്തിയ രാഭവ്‌ എന്ന സ്ഥാപനത്തിന്റെ ഉടമ രാംപർവേഷ്‌ യാദവ്‌ ശുംഭു സിങിന്റെ അനന്തിരവനാണ്‌. മറ്റൊരു റിക്രൂട്ടിങ്‌ ഏജൻസിയായ ടിഎസ്‌ആർ ഡാറ്റയുടെ ഉടമസ്ഥരുടെ അഞ്ച്‌ ബന്ധുക്കൾക്കും നിയമനം ലഭിച്ചു.

നിയമനതട്ടിപ്പ്‌ വിവാദമായതോടെ 2023ൽ സിബിഐ അന്വേഷണത്തിന്‌ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി യുപി സർക്കാരും ലെജിസ്ലേറ്റീവ്‌ കൗൺസിലും സുപ്രീംകോടതിയിൽനിന്ന്‌ സ്‌റ്റേവാങ്ങി. ജനുവരി ആറിന്‌ വീണ്ടും കേസ്‌ പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *