പ്രസിദ്ധ കാഥികയും മാപ്പിളപ്പാട്ട് ഗായികയുമായ റംലാ ബീഗം അന്തരിച്ചു
കോഴിക്കോട്: പ്രസിദ്ധ കാഥികയും മാപ്പിളപ്പാട്ട് ഗായികയുമായ റംലാ ബീഗം(77) അന്തരിച്ചു. പാറോപ്പടിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബർ മൂന്നിന് ജനനം. ഏഴാം വയസു മുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിത്തുടങ്ങി.ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ കഥാപ്രസംഗത്തിലൂടെ റംലാ ബീഗം ഏറെ ശ്രദ്ധേയയായി. 20 ഇസ്ലാമിക കഥകൾക്ക് പുറമെ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. എം എ റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. തുടർന്ന് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർഹുസനുൽ ജമാൽ അവതരിപ്പിച്ചു.സിംഗപ്പൂർ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനു പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാർഡുകൾക്ക് പുറമെ ഗൾഫിൽനിന്നു വേറെയും നിരവധി പുരസ്‌കാരങ്ങൾ റംലാ ബീഗത്തെ തേടിയെത്തി. ഭർത്താവ്. പരേതനായ കെ.എ. സലാം. ഏറെ എതിർപ്പുകളാണ് റംലാ ബീഗം കഥാപ്രാസംഗികയെന്ന നിലയിൽ തുടക്കകാലത്ത് നേരിട്ടത്.