ഗുസ്തിസമരക്കാരുമായി :അനുരഞ്ജനചര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍

Spread the love

ന്യൂഡല്‍ഹി: ഒടുവില്‍ അനുരഞ്ജനചര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ ഗുസ്തിതാരങ്ങള്‍ക്കരികിലെത്തി. താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി.യുടെ എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെപേരില്‍ നല്‍കിയ ലൈംഗികാതിക്രമപരാതികളില്‍ ഈ മാസം 15-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്ന് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പും നല്‍കി.ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഈ മാസം 30-നുള്ളില്‍ പൂര്‍ത്തിയാക്കും. ഗുസ്തിതാരങ്ങളുമായി ബുധനാഴ്ച ആറുമണിക്കൂറോളംനീണ്ട ചര്‍ച്ചയില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ ഉറപ്പുകള്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് സമരപരിപാടികള്‍ 15 വരെ നിര്‍ത്തിവെക്കുമെന്ന് ഗുസ്തിതാരങ്ങള്‍ പ്രഖ്യാപിച്ചു.പ്രതിഷേധങ്ങള്‍ക്കിടെ താരങ്ങളുടെപേരില്‍ എടുത്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പുണിയ, സാക്ഷി മാലിക്, സാക്ഷിയുടെ ഭര്‍ത്താവ് സത്യവ്രത് കാദിയാന്‍, കര്‍ഷകസംഘടനാനേതാക്കള്‍ എന്നിവരാണ് മന്ത്രിയുടെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, സമരത്തിന്റെ നേതൃനിരയിലുള്ള ഗുസ്തിതാരം വിനേഷ് ഫൊഗട്ട് എത്തിയിരുന്നില്ല.ഇതിനിടെ, ബ്രിജ്ഭൂഷണിനെതിരായ അന്വേഷണം ഡല്‍ഹി പോലീസ് ബുധനാഴ്ചയും തുടര്‍ന്നു. ബ്രിജ്ഭൂഷണെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യംചെയ്തു. ഈമാസം 11-ന് വിളിച്ചിരുന്ന ഗുസ്തിതാരങ്ങളുടെ മഹാപഞ്ചായത്തുള്‍പ്പെടെയുള്ള സമരങ്ങള്‍ മാറ്റിവെച്ചു. ഗുസ്തിതാരങ്ങള്‍ക്ക് കര്‍ഷകസംഘടനകള്‍ പിന്തുണ ആവര്‍ത്തിച്ചു.ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ബുധനാഴ്ച കായികമന്ത്രി താരങ്ങളെ കണ്ടത്. രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച ചര്‍ച്ച വൈകീട്ട് അഞ്ചരവരെ നീണ്ടുനിന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് താന്‍ താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്നും ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്നും ചര്‍ച്ചയ്ക്കുശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ നിര്‍വഹണച്ചുമതല ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രൂപവത്കരിച്ച അഡ്ഹോക് സമിതിയിലെ രണ്ട് കോച്ചുമാര്‍ക്ക് നല്‍കും. അധ്യക്ഷപദവിയില്‍ മൂന്നുടേം പൂര്‍ത്തിയാക്കിയ ബ്രിജ് ഭൂഷണോ അടുപ്പക്കാരോ ഫെഡറേഷന്റെ അടുത്ത ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, ഫെഡറേഷനില്‍ വനിതാതാരങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതിപരിഹാര സെല്ലിന്റെ അധ്യക്ഷ വനിതയായിരിക്കണം, വനിതാ ഗുസ്തിതാരങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കണം, ഗുസ്തിസമരവുമായി ബന്ധപ്പെട്ട് അഖാഡകള്‍, അക്കാദമികള്‍, താരങ്ങള്‍ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങള്‍ മുന്നോട്ടുവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബ്രിജ് ഭൂഷണിനെതിരായ പോക്‌സോ കേസിലുള്‍പ്പെടെ 15-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന മന്ത്രിയുടെ ഉറപ്പിലാണ് പ്രതിഷേധം താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് താരങ്ങള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ 15-നുശേഷം ഖാപ് നേതാക്കളും കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് തുടര്‍സമരത്തില്‍ തീരുമാനമെടുക്കുമെന്നും താരങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *