പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതേ പൊലീസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം. കേസ് സിബിഐ ഏറ്റെടുക്കേണ്ടതുണ്ടോ എന്നതിൽ കേന്ദ്ര സർക്കാറിന്റെ നിലപാട് തേടിയ ശേഷം അറിയിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

