വൈദ്യുത മേഖലയിലടക്കം സ്വകാര്യ നിക്ഷേപം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, ശമ്പള പരിഷ്കരണത്തില്‍ കേന്ദ്രമാതൃക; ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ ആവശ്യപ്പെടുന്നത് സമൂലമായ മാറ്റം. കടുത്ത തീരുമാനങ്ങളും നിര്‍ണായക നടപടികളുമെടുക്കേണ്ട ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വച്ച ധവളപത്രം പറയുന്നു. വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശുപാര്‍ശ ചെയ്യുന്നു.5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കട ബാധ്യത. റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനവും ശമ്പളം പെന്‍ഷൻ തുടങ്ങിയ നിര്‍ബന്ധിത ചെലവിന് ഉപയോഗിക്കുക. പലിശക്ക് 20.09 ശതമാനം ചെലവാക്കുന്നു. മൂലധന ചെലവിന് ജിഎസ്ഡിപിയുടെ 1.3 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ശമ്പളം, ഡിഎ തുടങ്ങി മാറ്റിവച്ച ബാധ്യതകള്‍ക്ക് വേണ്ടത് 48,733 കോടി.2021 മുതൽ 2026 വരെയുള്ള വര്‍ഷത്തിൽ എല്ലാ മാസവും ചെലവ് കൈാര്യം ചെയ്തത് കടമെടുത്തും ഓവര്‍ഡ്രാഫ്റ്റിലും പണം കണ്ടെത്തിയായിരുന്നു. സ്ഥിതി ഏറ്റവും മോശമായി 2024 -25 സാമ്പത്തികവര്‍ഷം 10 മാസവും ട്രഷറി നെഗറ്റീവ് ബാലന്‍സിലായിരുന്നു. തനത് നികുതി വരുമാനം ജിഎസ്ഡിപിയുമായി താരമത്യം ചെയ്യുമ്പോള്‍ ദുര്‍ബലപ്പെടുന്നു. കേന്ദ്ര വിഹിതം കുറഞ്ഞു. പക്ഷേ ഇത് സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള ന്യായീകരണമല്ലെന്നും പറയുന്നു.

