നാട്ടിക എംഎൽഎ സിസി മുകുന്ദൻ ബിജെപിയിൽ
സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സി.സി. മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലം സിപിഐയുടെ നേതാവായി പ്രവർത്തിച്ച് … കഴിഞ്ഞ 5 വർഷം നാട്ടികയുടെ എംഎൽഎയായിരുന്ന സി.സി. മുകുന്ദൻ സിപിഐ യുടെ അഴിമതി മുഖം തുറന്ന് കാട്ടി ബിജെപിയിലേക്ക് ചേർന്നു. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ സി.സി. മുകുന്ദന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ നേതൃത്വത്തിൽ നേതാക്കൾ ഊഷ്മള വരവേൽപ്പ് നൽകി. എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ സി.സി. മുകുന്ദനെ ഷാൾ അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സി.സി. മുകുന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സിപിഐയുടെ അഴിമതി കഥകൾ ജനങ്ങളോട് തുടർന്ന് പറയും. തന്നെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും. സിപിഐക്ക് വേണ്ടി പണം കൊയ്യാനുള്ള ഉപകരണമായി നിന്നു കൊടുക്കാത്തതുകൊണ്ടാണ് താൻ പാർട്ടിക്ക് അനഭിമതൻ ആയത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള ദിവസമാണ് ഇതൊന്നും. തന്നെ ബിജെപി ഹൃദയത്തോട് ചേർത്തുവച്ചു എന്നും സി.സി. മുകുന്ദൻ പറഞ്ഞു.ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമാരായ അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറിമാരായ സുജയ് സേനൻ, അഡ്വ. KR ഹരി, പി കെ ബാബു, മേഖല പ്രസിഡന്റ് എ നാഗേഷ് , വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത് പറമ്പിൽ, ട്രഷറർ വിജയൻ മേപ്രത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

