സമാധാന ചർച്ചകൾക്കിടെ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ച നടക്കാനിരിക്കെ, യുക്രെയ്ൻ തലസ്ഥാനമായ കീവിനുനേരെ റഷ്യയുടെ അതിശക്തമായ മിസൈൽ ആക്രമണം. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും കുട്ടികളടക്കം 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു. അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി. അതേസമയം ഇന്ന് ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ സെലെൻസ്കി പുറപ്പെട്ടതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപര്യമില്ലെന്നതിന്റെ തെളിവാണ് പുതിയ ആക്രമണമെന്ന് സെലെൻസ്കി ആരോപിച്ചു.

