കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പുരപ്പുറ സോളാർ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്തു
വൈദ്യുതി ഉത്പാദനത്തിൽ സംസ്ഥാനത്ത് മുന്നേറ്റം: മന്ത്രി കെ.കൃഷ്ണൻകുട്ടി
കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പുരപ്പുറ സോളാർ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്തു
സർക്കാർ സ്ഥാപനങ്ങളിൽ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്ന ആദ്യ മണ്ഡലമായി കാട്ടാക്കട
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷം വൈദ്യുതി ഉത്പാദന രംഗത്ത് വൻ മുന്നേറ്റമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുന:രുപയോഗ ഊർജ സ്രോതസ്സുകൾ വഴി 2331 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിച്ചു. മലയിൻകീഴിൽ കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും സ്ഥാപിച്ച പുരപ്പുറ സോളാർ പ്ലാൻ്റുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്ലാൻ്റുകൾ വഴി പ്രതിവർഷം 6,64,300 യൂണിറ്റ് വൈദ്യുതി ഉൽപാദനം നടക്കുമെന്നും ഇതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 2050ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ ആക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
2016ൽ സംസ്ഥാനത്തെ സൗരോർജ ഉൽപാദനം 16.49 മെഗാവാട്ട് ആയിരുന്നു. ഇത് 2250 മെഗാവാട്ടായി ഉയർത്താനായി. മൂന്നര ലക്ഷം പുരപ്പുറ സോളാർ പദ്ധതികളിലൂടെ 1576 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു.
സംസ്ഥാനത്തിൻ്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 9700 മെഗാവാട്ടിൻ്റെ വൻകിട പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും സൗരോർജ്ജം ശേഖരിക്കാൻ കാസർകോട് മൈലാടിയിൽ 500 മെഗാവാട്ടിൻ്റെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനുള്ള നടപടികൾ നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ സർക്കാർ സ്ഥാപനങ്ങൾ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുന്ന ആദ്യ മണ്ഡലമായി കാട്ടാക്കട മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ.ബി സതീഷ് എംഎൽഎ പറഞ്ഞു. രാജ്യത്ത് കാർബൺ ഓഡിറ്റ് നടപ്പിലാക്കിയ ആദ്യത്തെ നിയോജക മണ്ഡലം കാട്ടാക്കടയാണെന്നും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൂടെ കാർബൺ ബഹിർഗമനം 43.7ശതമാനം കുറയ്ക്കാനായെന്നും എംഎൽഎ വ്യക്തമാക്കി.
കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിലാണ് മണ്ഡലത്തിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള 54 സർക്കാർ സ്ഥാപനങ്ങളിൽ സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ചത്. ഇതുവഴി 455 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
മലയിൻകീഴ് മാധവ കവി സംസ്കൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം സുരേഷ് ബാബു, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ഒ. ജി ബിന്ദു, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

