വയനാടിനെ ദിവസങ്ങളോളം മുൾമുനയിൽ നിൽത്തിയ നരഭോജി കടുവ പിടിയിൽ
കൽപ്പറ്റ: വയനാടിനെ ദിവസങ്ങളോളം മുൾമുനയിൽ നിൽത്തിയ നരഭോജി കടുവ പിടിയിൽ (Wayanad Tiger Captured). വണ്ടിക്കടവ് നിവാസികൾക്ക് വലിയ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദിവാസിയായ 65 വയസ്സുകാരൻ മാരനെ കൊലപ്പെടുത്തിയ കടുവയെയാണ് വനംവകുപ്പ് ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ പിടികൂടിയത്. 14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു.രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂട്ടിലായ ആൺ കടുവയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ അതിനെ നിലവിൽ കാട്ടിലേക്ക് തിരികെ വിടാൻ സാധ്യമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വണ്ടിക്കടവ് വനമേഖലയിലെ ഹാജിയാർ കടവിൽ സ്ഥാപിച്ച കെണിയിലാണ് കടുവ വീണത്.കെണിയിൽ വീണ കടുവയെ പിന്നീട് സുൽത്താൻ ബത്തേരിക്കടുത്ത് കുപ്പാടിയിലുള്ള വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ള ആനിമൽ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. മാരൻ്റെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. പ്രതിഷേധങ്ങളെത്തുടർന്ന്, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ കടുവയെ പിടികൂടാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മാരനെ ആക്രമിച്ച അതേ സ്ഥലത്ത് തന്നെയാണ് കൂട് സ്ഥാപിച്ചത്.ഡിസംബർ 20 (ശനിയാഴ്ച) ഉച്ചയോടെ ആണ് കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വച്ച് മാരനെ കടുവ ആക്രമിച്ചത്. പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വേട്ടയാടി ഇരതേടാനുള്ള ശേഷിക്കുറവാകാം നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

