ഇറാൻ പരമോന്നത നേതാവിനെ വധിക്കുംവരെ ആക്രമണം തുടരും: ബെഞ്ചമിൻ നെതന്യാഹു
ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുന്നതുവരെ സംഘർഷം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. യഥാർഥത്തിൽ ഇസ്രയേൽ ആണവയുദ്ധത്തിന് തടയിടുകയാണെന്നും നെതന്യാഹു യുദ്ധത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, ഇസ്രയേൽ ടെഹ്റാനിൽ കുട്ടികളുടെ ആശുപത്രിയിലേക്കും ജനവാസ കേന്ദ്രങ്ങളുലേക്കും ആക്രമണം നടത്തി. ഇറാന്റെ ഔദ്യോഗിക ദൃശ്യമാധ്യമസ്ഥാപനവും ഇസ്രയേൽ ആക്രമിച്ചു. ടെൽ അവീവിനെയും ഹൈഫയേയും ലക്ഷ്യമാക്കി ഇറാനും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർക്കും എന്ന നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായത്.
യുഎസ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ പശ്‌ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങി. ഇറാൻ ഉടൻ ചർച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് ഭീഷണയും മുഴക്കിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കണംസ എന്ന് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചാൽ മാത്രം മതിയെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു.