മനുഷ്യത്വത്തിനെതിരായ ആക്രമണം: ഇറാനിലെ ആശുപത്രികളും ജനവാസമേഖലകളും ആക്രമിച്ച് ഇസ്രയേൽ
ജനവാസ മേഖലകളെ തങ്ങൾ ആക്രമിക്കുന്നില്ല എന്ന ഇസ്രയേലിന്റെ വാദത്തെ തള്ളി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ്. ജനവാസമേഖലകളിലും, ആശുപത്രി പരിസരങ്ങളിളും ഇസ്രയേൽ നടത്തിയ ആക്രമണത്തെ “പതിവ് ക്രൂരത” എന്നും “അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്” ഇസ്രയേൽ നടത്തുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനിലെ പടിഞ്ഞാറൻ നഗരമായ കെർമൻഷായിലെ ഫറാബി ആശുപത്രിക്ക് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തുകയുണ്ടായി. ആക്രമണത്തിൽ ആശുപത്രിക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി രോഗികൾക്ക് പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആശുപത്രിക്ക് സമീപമുള്ള പ്രദേശത്ത് നാല് സ്ഫോടനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ആശുപത്രിയുടെ തകർന്ന ചില്ലുകളുടെയും തകർന്ന മേൽത്തട്ടുകളുടെയും കേടുപാടുകൾ സംഭവിച്ച തീവ്രപരിചരണ വിഭാഗങ്ങളുടെയും ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടതായി ബഖായ് അറിയിച്ചു. ഇതിൽ 20 കുട്ടികളും ഉൾപ്പെടുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടത്തിൽ പത്ത് കുട്ടികൾ കുടുങ്ങി കിടക്കുന്നതായും ബഖായി അറിയിച്ചു. ജൂൺ 13 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 224 ആയതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തെ “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം” എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായ് വിശേഷിപ്പിച്ചത്.