കോഴിക്കോട് ലഹരിക്കെതിരെയുള്ള യാത്രയിൽ ജനങ്ങൾക്കൊപ്പം അണിനിരന്ന് സ്വകാര്യ ബസുകളും
കോഴിക്കോടൻ ജനത ലഹരിക്കെതിരെ യാത്ര തുടരുമ്പോൾ അതിനൊപ്പം സർവീസ് നടത്താൻ സ്വകാര്യ ബസുകളും. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യൺ പ്ലഡ്ജി’ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് ബസുടമകളും തൊഴിലാളികളും രംഗത്തെത്തിയത്. എല്ലാ യാത്രകളും ലഹരി മുക്തമാവട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുഴുവൻ ബസുടമകളും ജീവനക്കാരും പ്രതിജ്ഞയെടുക്കും.
26 ന് സ്വകാര്യ ബസുകളിലെ യാത്രക്കാർക്ക് പ്രതിജ്ഞയെടുക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്ന് ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഉടമകളും തൊഴിലാളികളും വ്യക്തമാക്കി. ബസ് സ്റ്റാൻ്റുകളിൽ ഉൾപ്പെടെ ആളുകൾക്ക് പ്രതിജ്ഞയെടുക്കാനുള്ള സൗകര്യം ഒരുക്കും. ജില്ലയെ ലഹരി വിമുക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങളിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, വിവിധ ബസ് ഓണേഴ്സ് സംഘടകളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 20 ലക്ഷം മനുഷ്യർ ഒരുമിച്ച് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ വെച്ച് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുമ്പോൾ സംസ്ഥാനത്തിന് തന്നെ അത് പുതിയൊരു ചരിത്രമാകും.
യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, വയോജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാലയങ്ങൾ, യുവജന- വിദ്യാർത്ഥി സംഘടനകൾ, വ്യാപാരികൾ, ഗ്രന്ഥശാലകൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്ക്കാരിക സംഘടനകൾ, സിനിമ, സീരിയൽ, നാടക രംഗത്തെ കലാകാരൻമാർ, സംഗീതജ്ഞർ, മാധ്യമങ്ങൾ തുടങ്ങി സമൂഹത്തെ എല്ലാ വിഭാഗം വ്യക്തികളെയും സംഘടനകളെയും ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൻ തന്നെയാണ് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.