ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

Spread the love

വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങി പശ്ചിമേഷ്യ. ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങൾ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം.

അതേസമയം യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയിട്ടുണ്ട്. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനിൽ നടക്കേണ്ട ആറാംഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയത്.

വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കായി ഇസ്രായേൽ ആദ്യം ആക്രമണം നടത്തിയത്. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് വാദിച്ചത്. ആക്രമണത്തില്‍ ഇറാന്‍ സൈനിക ജനറൽ അടക്കമുള്ള ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനു തിരിച്ചടിയായി ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങൾ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളെ ആക്രമണം ബാധിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ അറബ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *