വനിത അഭിഭാഷകയ്ക്കു നേരേ നടന്ന കൈയേറ്റം അപലപനീയം, ശക്തമായ നിയമനടപടി വേണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Spread the love

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിക്കുണ്ടായ ദുരനുഭവം ഞെട്ടലുളവാക്കുന്നതും അപലപനീയവുമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. ഇരകളുടെ നീതിക്കു വേണ്ടി ഭരണഘടന ഉയര്‍ത്തിപിടിച്ചു പോരാടേണ്ട ഒരു മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നുണ്ടായ ഈ അതിക്രമം നീതിന്യായ വ്യവസ്ഥയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന്റെ ദയനീയ ചിത്രമാണ് വരച്ചു കാട്ടുന്നത്. ജനാധിപത്യത്തിന്റെയും നീതിയുടെയും കാവലാളുകളാകേണ്ട അഭിഭാഷകരില്‍ നിന്നുതന്നെ ഇത്തരമൊരു അതിക്രമം ഉണ്ടാകുന്നത് അങ്ങേയറ്റം ഗൗരവതരമായി കാണേണ്ട വിഷയമാണ്. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കണം എന്ന അടിസ്ഥാന തത്വത്തിന് ഇത് എതിരാണ്. ശ്യാമിലി ജസ്റ്റിക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പിന്തുണ നല്‍കും. ഈ വിഷയത്തില്‍ കേരളത്തിലെ നിയമ സംവിധാനവും പോലീസും അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. കുറ്റക്കാരനായ അഭിഭാഷകന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍, ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം രൂപപ്പെടേണ്ടത് അനിവാര്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും റൈഹാനത്ത് സുധീര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *