ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ തൊപ്പി തെറിച്ചു, എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് സസ്പെൻഷൻ
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിയുമായി യു.ഡി.എഫ് സർക്കാർ. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സസ്പെൻഷൻ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടിക്ക് അന്തിമ തീരുമാനമായത്. കേസിലെ ഉന്നതതല അന്വേഷണ റിപ്പോർട്ടും നടപടി ശുപാർശയും ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം.ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാർ നടപടിയെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നുവെന്ന രൂക്ഷവിമർശനങ്ങൾക്കൊടുവിലാണ് ഇപ്പോഴത്തെ നീക്കം. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ അട്ടിമറിക്ക് കൂട്ടുനിന്നുവെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലുകളാണ് സസ്പെൻഷനിലേക്ക് വഴിവെച്ചത്.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കേസന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനും ഇദ്ദേഹത്തിനെതിരെ കൂടുതൽ അന്വേഷണം തുടരും. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

