ഓപ്പറേഷൻ സിന്ദൂർ: രാജ്യത്ത് 6 വിമാനത്താവളങ്ങൾ അടച്ചു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ 6 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല, ജോധ്പൂർ എന്നിവയാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലായിരിക്കും ശ്രീനഗർ വിമാനത്താവളം. സിവിൽ വിമാനങ്ങൾക്കായി വിമാനത്താവളം തുറക്കില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നിരവധി വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു.
ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താൻ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം പുലർച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്.
അതേസമയം ഓപ്പറേഷന്‍ സിന്ദൂരിലൂടെ നീതി നടപ്പിലാക്കിയെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. എക്സിലുടെ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം സൈന്യം പറഞ്ഞത്. ‘നീതി നടപ്പാക്കി, ജയ്ഹിന്ദ് ‘ എന്നായിരുന്നു സൈന്യത്തിന്റെ എക്സ് പോസ്റ്റ്. ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചത്.