‘അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’: കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന് അമേരിക്ക
രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക.അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്‌മെൻ്റിൻ്റേതാണ് മുന്നറിയിപ്പ്. ‘അനധികൃത അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’ എന്ന തലക്കെട്ടിലാണ് ഈ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഉത്തരവില്‍ പറയുന്നത്. രാജ്യത്ത് മുപ്പത് ദിവസത്തിലധികം കഴിയുന്ന വിദേശികൾ സർക്കാർ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടിവരും. കനത്ത പിഴയടക്കം നിയമനടപടികള്‍ നേരിടേണ്ടി വരും മുന്നറിയിപ്പുണ്ട്.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പിടികൂടിയാൽ ക്രിമിനലുകളായി കണക്കാക്കി അടിയന്തരമായി നാടുകടത്തും. നാടുവിടാനുള്ള അന്തിമ ഉത്തരവ് കിട്ടിയശേഷവും തുടരുന്നവരിൽനിന്ന് ദിവസത്തിന് 998 ഡോളർ എന്ന കണക്കിൽ പിഴ ഈടാക്കും. സ്വയം നാടുകടത്താമെന്ന് സമ്മതമറിയിച്ചശേഷം അത് ലംഘിച്ചവർ 1000 മുതൽ 5000 ഡോളർ വരെ പിഴയടയ്ക്കേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നത്. നാടുകടത്തപ്പെട്ടാല്‍ പിന്നീടൊരിക്കലും അമേരിക്കയിൽ പ്രവേശിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ എടുത്തു പറയുന്നുണ്ട്.
എച്ച്-1ബി അല്ലെങ്കിൽ സ്റ്റുഡൻ്റ് പെർമിറ്റുകൾ പോലെയുള്ള വിസകൾ കൈവശമുള്ള വ്യക്തികളെ ഈ നിർദ്ദേശം നേരിട്ട് ബാധിക്കില്ലെങ്കിലും, രേഖകളില്ലാത്ത കുടിയേറ്റത്തിൽ മേൽനോട്ടം ഗണ്യമായി ശക്തമാക്കുന്നതിൻ്റെ സൂചനയാണിതെന്ന് പറയേണ്ടി വരും. വിസ ഉടമകൾ, പ്രത്യേകിച്ച് എച്ച്-1ബിയിൽ ജോലി നഷ്‌ടപ്പെട്ടവർ, ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നിശ്ചിത കാലയളവിനുള്ളിൽ രാജ്യം വിടണമെന്ന കര്‍ശന മുന്നറിയിപ്പാണ് ഇവിടെ കാണാനാവുന്നത്.