സ്കൂൾകലോത്സവത്തിൽ യക്ഷഗാനത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
കാസർഗോഡ്: സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് യക്ഷഗാനത്തെയും കലാകാരൻമാരെയും അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ വകുപ്പോ സംഘാടകരോ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്. ഉത്തരമലബാറിന്റെ തനതായ സംസ്കാരത്തെയാണ് ഒരു സംഘം അവഹേളിച്ചത്. യക്ഷഗാനകലാകാരൻമാരോട് സംസ്ഥാന സർക്കാർ മാപ്പ് പറയണം.യക്ഷഗാനം തുടങ്ങും മുമ്പ് നിലവിളക്ക് കൊളുത്തിവെച്ച് നടത്തുന്ന പൂജ അലങ്കോലപ്പെടുത്തി നിലവിളക്കും പൂജാസാധനങ്ങളും നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇതുവരെയും ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിനും ഉത്തരവിടാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ മറുവശത്ത് സ്വാഗതഗാനത്തിന്റെ പേരിൽ മതമൗലികവാദികളെ പ്രീണിപ്പിക്കാൻ കലാകാരൻമാരെ വിലക്കാനും അന്വേഷണം നടത്താനും സർക്കാർ തയ്യാറായെന്നും കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായ സൈനികരുടെ പോരാട്ടത്തെ വിക്രം മൈതാനിയിൽ ചിത്രീകരിച്ചതിനാണ് സർക്കാർ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രിയേക്കാൾ താത്പര്യം മന്ത്രി മുഹമ്മദ് റിയാസിനായിരുന്നു. സ്കൂൾ കലോത്സവത്തിന്റെ പേരിൽ വലിയതോതിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് സ്വാഗതഗാന വിവാദവും ഭക്ഷണ വിവാദവുമുണ്ടായത്. അനാവശ്യമായ വിവാദമുണ്ടാക്കുന്നത് നമ്മുടെ നാടിന് ഗുണകരമല്ലെന്ന് റിയാസും സിപിഎമ്മും മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നതിന് തെളിവ് ഇതിൽ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സിപിഎം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിന് മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് ബിജെപിക്ക് പിന്തുണ നൽകിയത്. ബിഎസ്പി നേതാവ് പരാതി കൊടുത്തപ്പോൾ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അത് തന്നെയാണ് ആവർത്തിച്ചത്. സുന്ദരയെ താൻ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരിൽ പരാതി കൊടുത്തത് സിപിഎം സ്ഥാനാർത്ഥി രമേശനാണ്. കള്ളക്കേസിനെ ഭയന്ന് ഒളിവിൽ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബിജെപിക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.