രാജ്യതലസ്ഥാനത്ത് 75-ാമത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി
ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനത്തെ വരവേറ്റ് രാജ്യം. ഭാരതം ഒരു പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ഈ ദിനത്തെ ലോകമെമ്പാടുമുള്ള ഇന്ത്യൻ പൗരന്മാർ സ്മരിക്കപ്പെടുന്നു. ചരിത്രത്തിൽ ആദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ സൈന്യത്തോടൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും ഇന്ന് മാർച്ച് ചെയ്യും. നിലവിൽ, ഡൽഹി അടക്കമുള്ള നഗരങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിട്ടുണ്ട്.ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നതോടെയാണ് പരേഡിന് തുടക്കമാകുക. ഇത്തവണത്തെ പരേഡിനായി സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 15 ഓളം ടാബ്ലോകൾ തിരഞ്ഞെടുത്തിട്ടുണ്ട്.ഇന്ത്യ ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പസിൽ ഇന്ത്യയുടെ സൈനികശക്തി പ്രകടമാക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയായി എത്തുന്നത്.