കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ : പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി ആദിശേഖറിനെ ഇലക്ട്രിക് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍, കാറോടിച്ച പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന്‍ (41) പിടിയില്‍. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി.പത്താം ക്ലാസ് വിദ്യാര്‍ഥി പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖര്‍ (15) ആണ് ഓഗസ്റ്റ് 30ന് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറിടിച്ചു മരിച്ചത്. അധ്യാപകനായ എ.അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ്. വിദേശത്തു ജോലി ചെയ്തിരുന്ന പ്രിയരഞ്ജന്‍ ഓണം പ്രമാണിച്ചാണു നാട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദിശേഖര്‍ വീട്ടിലേക്കു പോകാന്‍ സൈക്കിളില്‍ കയറവെ റോഡ്‌സൈഡില്‍ നിര്‍ത്തിയിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.വിദ്യാര്‍ഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തു തന്നെ വിദ്യാര്‍ഥി മരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനു വിവരം നല്‍കി. കാര്‍ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അപകടത്തിനു മുന്‍പ് പ്രിയരഞ്ജന്‍ ക്ഷേത്രത്തിനു മുന്നില്‍ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജന്‍ കയര്‍ത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *