ശ്രദ്ധ സതീഷിന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും : സമരം പിൻവലിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളെജിലെ വിദ്യാർഥി ശ്രദ്ധ സതീഷിന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ. വാസവൻ എന്നിവർ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതേ തുടർന്ന് വിദ്യാർഥി സംഘടനകൾ സമരം താത്കാലികമായി പിൻവലിച്ചു.സമരം ചെയ്ത വിദ്യാർഥികൾക്കെതിര് നടപടിയുണ്ടാകില്ല. ഇതു സംബന്ധിച്ച് മാനേജ്മെന്‍റുമായി സംസാരിച്ച് ഉറപ്പു വാങ്ങിയതായും മന്ത്രി ആർ. ബിന്ദു പറഞ്ഞു.ആരോപണ വിധേയയായ സിസ്റ്റർ മായയെ അന്വേഷണാർഥം പദവിയിൽ നിന്ന് മാറ്റി നിർത്തുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എച്ച്ഒഡിക്കെതിരേ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ നടപടിയെടുക്കാനാകില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുക്കപ്പെടുന്ന രീതിയിൽ ആകണമെന്നും വിദ്യാർഥികൾ നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോളെജ് തുറന്നു പ്രവർത്തിക്കും. എച്ച് ഒഡിയുമായി സംസാരിച്ചതിനു പിന്നാലെ ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു.