അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കി
അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കി തമിഴ്നാട് വനംവകുപ്പ്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. 10 ദിവസത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്ന് പൂർത്തിയാക്കിയത്. ദൗത്യ സ്ഥലത്തേക്ക് 3 കുങ്കി ആനകൾ എത്തിച്ചേർന്നിരുന്നു.ഇന്ന് പുലർച്ചെ ഒരു മണിയോടെ ഡോക്ടർ കലൈവാനാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. രണ്ട് ഡോസ് മയക്കുവെടിയാണ് വെച്ചിരിക്കുന്നത്. തുടർന്ന് അരിക്കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റുന്നതാണ്. അരിക്കൊമ്പനെ മേഘമലയ്ക്കടുത്ത് വെള്ളമലയിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം, ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ തമിഴ്നാടിന്റെ ആന പരിപാലന കേന്ദ്രമായ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റിയേക്കും.അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കമ്പത്ത് എത്തിയ അരിക്കൊമ്പൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ ഭീഷണിയായി മാറിയതോടെയാണ് കേരള വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിയാർ വന്യജീവി സങ്കേതത്തിനടുത്തുള്ള വനത്തിലേക്ക് മാറ്റിയത്.