വിദേശ മലയാളിയായ യുവതി നല്‍കിയ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

Spread the love

വിദേശ മലയാളിയായ യുവതി നല്‍കിയ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ഹൈക്കോടതി തള്ളി. പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കി.മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി ഹൈക്കോടതില്‍ എത്തിയത്. നേരത്തെ, ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. രണ്ടിടത്തും ഹര്‍ജികള്‍ തള്ളുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് അദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു.2017ല്‍ സിനിമാ ചര്‍ച്ചയ്ക്കായി ഉണ്ണി മുകുന്ദനെ വീട്ടില്‍ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്. 2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് സൈബി ജോസ് കേസില്‍ സ്റ്റേ വാങ്ങിയത്.എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിയില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ഉണ്ണിമുകുന്ദനെതിരെ വിചാരണ തുടരാമെന്ന് അറിയിച്ചു. കോടതി നടപടികള്‍ തുടരാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *