യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിഷേധം
തിരുവനന്തപുരം:ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന കൊല്ലപ്പെട്ടത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ കാരണമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.ലഹരിക്കടിമയും അക്രമാസക്തനുമായ പ്രതിയെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. ഡോക്ടർമാർക്കെതിരെയുളള സമാനമായ അക്രമ സംഭവങ്ങൾ കേരളത്തിൽ തുടർച്ചയായിരിക്കുകയാണ്. തൊഴിലിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന നിരന്തരമായ ആവശ്യത്തിന് നേരെ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയുടെ കൂടെ ഫലമാണ് ഡോക്ടർ വന്ദനയുടെ കൊലപാതകം എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് അഡ്വ. അലി സവാദ് അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡൻറ് അംജദ് റഹ്മാൻ കണിയാപുരം സമാപനം നിർവഹിച്ചു.